എഡിഎം നവീന്‍ ബാബുവിന്റെ മരണം: ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി.

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ കേസെടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാപ്രേരണക്കുറ്റമാകും ചുമത്തുക.

നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യയ്‌ക്കെതിരെ നവീന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. അസ്വഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

അതേസമയം നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റില്‍ നിന്നും വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.