നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി - സതീശന്‍ അന്തര്‍ധാരയെന്ന് വി മുരളീധരന്‍

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി സതീശന്‍ അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോയെന്ന് ചോദിക്കേണ്ട പ്രതിപക്ഷം ഭരണപക്ഷത്തിന് വിധേയപ്പെട്ടു. റവന്യൂമന്ത്രിയോ മുഖ്യമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകള്‍ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. ഒരു ശവ സംസ്‌ക്കാരത്തിന് 75,000 എന്നതു പോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിലെ യാഥാര്‍ത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ലെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. ദേശീയദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 5 വര്‍ഷത്തിനിടെ1471 കോടി കേരളത്തിന് അനുവദിച്ചു.