നവീന്‍ ബാബുവിന്റെ മരണം; ദിവ്യയ്‌ക്കെതിരെയുളള ആരോപണം പരിശോധിക്കാന്‍ സിപിഐഎം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഐഎം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം തീരുമാനമെടുക്കും. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും.

അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും. യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. കണ്ണൂര്‍ ടൗണ്‍ പോലീസ് പത്തനംതിട്ടയില്‍ എത്തി അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക.

പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കുന്നതായിരിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ പൊതുദര്‍ശനം നടക്കുന്നതാണ്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കളക്ടറേറ്റില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനം ഉണ്ടാകുന്നതാണ്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.