എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ; സംഘത്തെ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നയിക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണം നടത്താനുള്ള ചുമതല വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘത്തിന്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണത്തിന്റെ പരിധിയില്‍ വന്നേക്കും. സസ്‌പെന്‍ഷനിലായ എസ്.പി. സുജിത്ദാസിനെതിരേയും അന്വേഷണം ഉണ്ടാകും.

വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടന്‍ തീരുമാനിച്ചേക്കും. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.

അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് സംഘം അന്വേഷിക്കുക.

അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്. ഇന്നലെയാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്. എഡിജിപിയ്ക്ക് എതിരേ കടുത്ത നിലപാട് എടുക്കാന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അജിത്കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായവും സിപിഐ മൂമ്പോട്ട് വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയിട്ടില്ല.