സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല

റിയാദ്; സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമെന്റ് മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല.

തിങ്കളാഴ്ച (ഒക്ടോ. 21) രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

ഇന്നത്തെ സിറ്റിങ്ങില്‍ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പബ്ലിക് പ്രൊക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു.

ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും പറഞ്ഞു.